Thursday, September 19, 2019

ആഗസ്റ്റ് 11, 2010

ദിവസങ്ങള്‍ കുതറിയോടുകയാണ്. പുതിയ ഈ ഇരിപ്പിന് മാസമൊന്ന് തികഞ്ഞിരിക്കുന്നു. പതിനാലുകൊല്ലക്കാലം ജെബെല്‍ അലിയില്‍ നിന്ന്, ദുബായ് ഡയറക്ഷനിലേക്ക് നോക്കി ഇരുന്നിരുന്ന ഞാന്‍ ഇപ്പം ദുബായിലിരുന്ന് ജെബെല്‍ അലിയിലേക്ക് നോക്കി ഇരിക്കുന്നു. കൊള്ളാം!

ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു കൊത്തചെക്കനായിട്ടാണ് ജെബെല്‍ അലിയില്‍ വലതുകാല്‍ വച്ച് കയറിയത്. ഹോ! എന്തൊക്കെ പുരോഗമനങ്ങളായിരുന്നു ജെബല്‍ അലിക്കും ദുബായ്ക്കും പിന്നീടങ്ങോട്ട്! പിടിച്ചാല്‍ കിട്ടാതെയായിപ്പോയില്ലേ? എല്ലാം മുത്തപ്പന്റെ അനുഗ്രഹം!

വരും വരായ്ക കമ്പയര്‍ ചെയ്താല്‍ വരവില്‍ ഒരു മൂന്ന് പായ പേപ്പര്‍ കുറവാണെങ്കിലും പുത്തന്‍ റോളില്‍ ഞാന്‍ ഹാപ്പിയാണ്. പീസ് വര്‍ക്കുകളാണ് അധികവും. എനിക്കിഷ്ടവും അത് തന്നെ. ഒരു പണിയങ്ങ് ചെയ്ത് തീര്‍ത്താല്‍ അതോടെ തീരണം. അതിന്റെ സാറ്റിസ്ഫാക്ഷന്‍ ഒന്നു വേറെയാണ്. നമ്മള്‍ പത്ത് പതിനാലു കൊല്ലം ഈ കസ്റ്റംസ് ക്ലിയറന്‍സും ഷിപ്പിങ്ങും ട്രാന്‍പോര്‍ട്ടേഷനിലും കിടന്ന് മറിഞ്ഞതായതുകൊണ്ട് ഇവിടത്തെ പണികള്‍ എനിക്ക് മോഹന്‍ലാല്‍ ആറാം തമ്പുരാനില്‍ പറഞ്ഞപോലെ ധാരാവി - ചേരി - പൂ പൊട്ടിക്കല്‍ പോലെയേ ഉള്ളൂ. (പൂ പൊട്ടിച്ചിടത്തോളം മതി.... എന്ന് ഇവര്‍ പെട്ടെന്നൊന്നും പറയില്ല എന്നാണ് വിശ്വാസം. വിശ്വാസം അതാണ് കമ്പ്ലീറ്റ് എന്നല്ലേ കല്യാണുകാര്‍!)

സത്യം പറഞ്ഞാല്‍ ജെബെല്‍ അലി കമ്പനിയിലെ പൂ പൊട്ടിക്കല്‍ എന്ന് മതിയാക്കുന്നുവോ അന്ന് നാട്ടില്‍ പോയി സെറ്റില്‍ ചെയ്യണം എന്നായിരുന്നു എന്റെ പ്ലാന്‍. പക്ഷെ, “ഞാന്‍ നാട്ടില്‍ വന്നാലോ എന്നാലോചിക്കുകയാണ്“ എന്നത് കേട്ട എല്ലാവരും ഐക്യകണ്ഠേനെ പറഞ്ഞ കാര്യം, “നാട് നീ വിചാരിക്കുമ്പോലെ ഒന്നുമല്ല. ഓരോ വീടും ഓരോ രാജ്യങ്ങളാണ്. പറ്റുകയാണെങ്കില്‍ പിള്ളേരുടെ കല്യാണപ്രായമാവും വരെ അവിടെ നില്‍ക്കുക. ഈ പ്രായത്തില്‍ നാട്ടില്‍ വരാന്‍ തീരുമാനിച്ചാല്‍, നീ ഈ തീരുമാനത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കും. നോക്കിക്കോ?“ എന്നാണ്.

ഈ ജ്ജാതി ഭീഷണി കേട്ടാല്‍ പിന്നെ ആരാ നാട്ടില്‍ പോവുക?? എന്നാലും എന്റെ പാടം. എന്റെ അമ്പലം. എന്റെ പള്ളി. എന്റെ പൂരം. എന്റെ വീട്. എന്റെ അമ്പ്. എന്റെ ഷാപ്പ്. എന്റെ ഏറ്റുമീന്‍. :((

കഴിഞ്ഞ ആഴ്ച സ്വര്‍ണ്ണകുമാരിക്ക് ഡയമണ്ടിന്റെ ഒരു റിങ്ങ് വാങ്ങിക്കൊടുത്തു. 1200 ദിര്‍ഹമായി. സംഗതി നഷ്ടമാണ്, ഡയമണ്ടിനൊക്കെ 80% മാര്‍ജ്ജിനിലാണ് കച്ചോടം എന്നാ കേട്ടേ. എന്നാലും കുറെ നാളായിട്ടുള്ള ഒരു മോഹമായിരുന്നു അത്. കയ്യില്‍ കാശ് വരുമ്പോള്‍ ഉടനെ അങ്ങിനെയെന്തെങ്കിലും വാങ്ങി വക്കണം. അതാണ് പുതിയ പോളിസി. പിന്നെയാവട്ടേ എന്ന് വച്ചാല്‍, നിരവധി നിരപരാധികളായ ആവശ്യങ്ങളല്ലെ മുന്നില്‍? അങ്ങോട് വച്ച് ഇങ്ങോട് വച്ച് കാശ് തീരും. ഇനിയുള്ള കാലം സ്വര്‍ണ്ണം വാങ്ങലിന്റെയാണ്. സമ്പാദ്യം ഇനി അതേല്‍ കിടക്കട്ടെ. ഇന്നലെ 230 ദിര്‍ഹം കൊടുത്ത് അറ്റലസ്സീന്ന് പാപ്പുഞ്ഞിന് ഒരു റിങ്ങും വാങ്ങി. രണ്ട് ഗ്രാമിന്റെ അടുത്തേയുള്ളൂ. ഫാമിലികള്‍ പുറത്ത് പോയി ഫുഡ് കഴിക്കുന്ന കാശ് പോലുമായില്ല. എങ്കിലും അങ്ങ് വാങ്ങി. ഈ വര്‍ഷത്തെ മൂന്നാമത്തെ സ്വര്‍ണ്ണം വാങ്ങലായിരുന്നു.

പെണ്ണുങ്ങളെ സന്തോഷിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള കാര്യം സ്വര്‍ണ്ണാഭരണം വാങ്ങിക്കൊടുക്കലാണെന്ന് പറഞ്ഞുതന്നത് എന്റെ അമ്മയാണ്. എന്തൊരു കലക്കന്‍ ഐഡിയയാ... സംഗതി സന്തോഷവുമാവും ചെയ്യും ഡീസന്റ് സേവിങ്ങുമാണ്!

ബുള്ളറ്റ് വാങ്ങിയ ആള്‍ ഇന്നലെ കാശ് തന്നുവെന്ന് പറഞ്ഞു. 75,000 രൂപ കിട്ടി. വെറുതെ ഇരുന്ന് തുരുമ്പ് വന്ന് പോകുകയാണെന്ന് പറഞ്ഞപ്പോഴാണ് വില്‍ക്കാമെന്ന് വച്ചത്. കിട്ടിയ കാശ് അത്രയും കൊണ്ട് അഞ്ച് കോയിനുകളും വാങ്ങി വക്കാന്‍ പറഞ്ഞിട്ടുണ്ട്‍‌‍. കാശാക്കി വച്ചാല്‍ എന്തിനെങ്കിലും എടുത്ത് പോകും. നാട്ടില്‍ നില്‍ക്കും കാലം വേറെ ബൈക്ക് വാങ്ങാന്‍ വേണ്ടിയാ... പക്ഷെ, എന്ന്‍??

ഇവിടത്തെ ഓഫീസ് മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഐകിയയില്‍ പോയി ഇന്റോര്‍ പ്ലാന്റ്സും അല്ലറ ചില്ലറ ഐറ്റംസും വാങ്ങി. കുറച്ച് മോടി ഐറ്റംസ് കൂടെ വാങ്ങണം. മുപ്പതാംന്തി ഡയറകടര്‍ ടൂറ് കഴിഞ്ഞ് വരുമ്പോള്‍ അവനെയൊന്ന് ഞെട്ടിക്കണ്ടതാ..

റമദാന്‍ മാസം അങ്ങിനെ തുടങ്ങി. ഇത്തവണ റോസ ഞാനും എടുക്കുന്നുണ്ട്. രാവിലെ ഫുഡ് കഴിച്ചതിന് ശേഷം ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. ഇനി വൈകീട്ട് വീട്ടീചെന്നിട്ടേ കഴിക്കുന്നുള്ളൂ. പക്ഷെ, വിശന്നിട്ട് ഒരു രക്ഷയുമില്ലാ. ആദ്യത്തെ ദിവസമായതിന്റെ പ്രോബ്ലം ആവേരിക്കും. എന്നാലും എന്തൊരു വെശപ്പന്റപ്പോ!

No comments:

Post a Comment